വിഴിഞ്ഞം തുറമുഖം സാമ്പത്തിക പ്രതിസന്ധി: 2100 കോടി രൂപ വായ്പയെടുക്കാൻ തീരുമാനം; കരാറിൽ ഒപ്പ് വയ്ക്കും

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വായ്പയെടുക്കാൻ തീരുമാനം. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാനാണ് തുറമുഖ വകുപ്പിൽ ധാരണയായത്. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി മൊത്തം വേണ്ടത് 2995 കോടി രൂപയിലധികമാണ്.

അദാനി ഗ്രൂപ്പിന് നൽകേണ്ട പദ്ധതി വിഹിതത്തിനും അനുബന്ധ ചെലവുകൾക്കുമായി 3000 കോടി രൂപയാണ് ആകെ വേണ്ടത്. പുലിമുട്ട് നിർമാണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയതിന് അദാനി ഗ്രൂപ്പിന് സർക്കാർ നൽകാനുള്ളത് 520 കോടി രൂപയാണ്. ഗ്യാപ് വയബിലിറ്റി ഫണ്ടിലെ സംസ്ഥാനവിഹിതം അദാനിക്ക് 490 കോടി രൂപ, റെയിൽ, ദേശീയപാത പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിന് 360 കോടി രൂപ, കെഎഫ്സിയിൽനിന്ന് എടുത്ത ഇടക്കാല വായ്പ തിരിച്ചടവ് 425 കോടിരൂപ, വിഴിഞ്ഞം- ബാലരാമപുരം ഭൂഗർഭ റെയിൽപ്പാത നിർമാണം 1200 കോടി രൂപ എന്നിങ്ങനെയാണ് കണക്ക്.

അടിയന്തര ചെലവുകളിലേക്കാണ് 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പ എടുക്കാനുള്ള തീരുമാനത്തിലേക്ക് തുറമുഖ വകുപ്പ് എത്തിയത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്ന സർക്കാർ കമ്പനിയായ വിസിലിന്റെ പേരിലാണ് വായ്പയെടുക്കുന്നത്. വായ്പാ തിരിച്ചടവ് ബജറ്റിൽ വകയിരുത്തണമെന്ന് നിർദ്ദേശം അംഗീകരിച്ചാണ് വായ്പ നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയ്യാറായത്. ഈ മാസം തന്നെ നബാർഡുമായുള്ള വായ്പ കരാറിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഒപ്പിടും. വേണ്ടിവരുന്ന ബാക്കി തുക പിന്നീട് കടമെടുക്കാനാണ് നിലവിലെ തീരുമാനം.