വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ട്; സി.പി.എം മുഖപത്രം

വിഴിഞ്ഞം സമരം കലാപനീക്കം ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം മുഖപത്രം ദേശാഭിമാനി. കലാപം ആഗ്രഹിക്കുന്നതവും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായി. വിമോചന സമരത്തിന്റെ പാഠപുസ്‌കം ചിലര്‍ ഇപ്പോഴും കയ്യില്‍ കരുതുന്നുണ്ടോയെന്ന് സംശയമുണ്ട്.

പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നത്. വസ്തുതകള്‍ മുഖവിലയ്ക്കെടുക്കാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഇത്തരം വസ്തുതകള്‍ സംശയരഹിതമായി തെളിയിക്കുന്നത് സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്. തുറമുഖ നിര്‍മാണം നിര്‍ത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വിഴിഞ്ഞത്ത് സമരമോ കലാപനീക്കമോ

തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളില്‍ വ്യക്തികളും സംഘടനകളും പ്രതിഷേധത്തിന്റെയും സമരത്തിന്റെയുംവഴി തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ഥാപിത താല്‍പ്പര്യക്കാരുടെ കൈയിലെ ആയുധമായി ആരു മാറിയാലും ജനാധിപത്യസമൂഹത്തിന് അംഗീകരിക്കാനാകില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രക്ഷോഭം 100 ദിവസം എത്തിയപ്പോള്‍ വ്യാപക അക്രമങ്ങളിലേക്ക് തിരിഞ്ഞത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തം. കുറച്ചുനാളായി സമരത്തിന് അവര്‍ ആഗ്രഹിക്കുംവിധം വാര്‍ത്താപ്രാധാന്യം കിട്ടുന്നില്ലെന്ന തിരിച്ചറിവാണ് കലാപസമാന അവസ്ഥയുണ്ടാക്കിയത്. പൊലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ് അഴിച്ചുവിട്ടതും. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ് നേതൃത്വത്തില്‍ ഉണ്ടായതെന്നതും ഗൗരവതരമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ അതില്‍ ഭാഗഭാക്കാകുകയുംചെയ്തു. വനിതാമാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടായതും നീതീകരിക്കാവുന്നതല്ല. തെറിയഭിഷേകവും തരംതാണ മുദ്രാവാക്യങ്ങളും അന്തരീക്ഷം മലിനമാക്കി. ‘വിമോചന’ സമരത്തിന്റെ പാഠപുസ്തകം ചിലര്‍ ഇപ്പോഴും കൈയില്‍ കരുതുന്നുണ്ടോയെന്ന സംശയം ഉയര്‍ത്തുന്നതാണ് സംഭവഗതികള്‍. അതിന്റെ നായകരിലൊരാളായ ഫാ. ജോസഫ് വടക്കന്‍ ‘എന്റെ കുതിപ്പും കിതപ്പും’ ആത്മകഥയില്‍ അക്കാലത്തെ വഴിവിട്ടരീതികള്‍ സംബന്ധിച്ച് ഏറ്റുപറയാന്‍ നിര്‍ബന്ധിതനായത് മറക്കാതിരിക്കാം.

സംഘര്‍ഷദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമം. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്മാരെയും ഭീഷണിപ്പെടുത്താനും കൈയേറ്റം ചെയ്യാനും തുനിഞ്ഞു. കല്ലേറില്‍ 24 ന്യൂസിന്റെ ഡ്രൈവര്‍ക്ക് തലയ്ക്കു പരിക്കേറ്റു. അതിരുവിട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്‍വലിയേണ്ടിവന്നു. മുല്ലൂര്‍ വിഴിഞ്ഞം കവാടങ്ങള്‍, മുതലപ്പൊഴി എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുല്ലൂരിലെ പ്രധാന കവാടത്തിന്റെ താഴ് തകര്‍ത്തവര്‍ പദ്ധതിപ്രദേശത്തേക്ക് ഇരച്ചുകയറി. കടലില്‍ വള്ളം കത്തിച്ചു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും രണ്ട് ബാരിക്കേഡ് കടലില്‍ തള്ളുകയുംചെയ്തു. തുറമുഖനിര്‍മാണം തടയരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളല്‍. കലാപ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ സമരവും വിശദീകരണ പരിപാടികളും ശക്തിയാര്‍ജിക്കുകയാണ്. ആ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നതാണ് വിഴിഞ്ഞം സമരക്കാരെ പ്രകോപിപ്പിച്ചത്. അക്രമത്തിനു പിന്നിലെ ഗൂഢാലോചനയെ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കയാണ്. ഏഴ് ആവശ്യമുന്നയിച്ചാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലൈ 30നു സമരം ആരംഭിച്ചത്. ഫിഷറീസ് തുറമുഖ മന്ത്രിമാരുടെ ഉപസമിതി പലവട്ടം പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തി. ലത്തീന്‍ അതിരൂപതാ നേതൃത്വവുമായി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചയുമുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമവായത്തിന് മുന്നിട്ടിറങ്ങി. എന്നിട്ടും ഒത്തുതീര്‍പ്പിന് തയ്യാറാകാത്തത് ദുരുപദിഷ്ടമാണ്. അതേസമയം, പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ് പയറ്റുന്നത്. വസ്തുതകള്‍ മുഖവിലയ്ക്കെടുക്കാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്.

ഇത്തരം വസ്തുതകള്‍ സംശയരഹിതമായി തെളിയിക്കുന്നത് സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നാണ്. തുറമുഖ നിര്‍മാണം നിര്‍ത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതി നിര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാനാകാത്തതാണെന്ന് പലപ്രാവശ്യം നടത്തിയ ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷേ, ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞുപിരിയുന്ന നേതാക്കള്‍ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്ത് സാന്നിധ്യമറിയിക്കുകയാണ്. കലാപം ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെന്ന നിലയില്‍ സമരക്കാര്‍ രണ്ട് തട്ടിലായിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കൊപ്പംനിന്ന് സമരം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം; ഒപ്പം കലാപനീക്കങ്ങളില്‍നിന്ന് ഉടന്‍ പിന്തിരിയേണ്ടതുമുണ്ട്.