അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ ശപഥം പിന്‍വലിച്ച് അണ്ണാമലൈ; നൈനാറിന്റെ അഭ്യര്‍ത്ഥനയില്‍ വീണ്ടും ചെരുപ്പണിഞ്ഞു; ഡിഎംകെ തുരത്തി എന്‍ഡിഎ അധികാരം പിടിക്കുമെന്ന് ബിജെപി

ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷപദം ഒഴിഞ്ഞതിന് പിന്നാലെ ഡിഎംകെയ്ക്കെതിരായ ശപഥം പിന്‍വലിച്ച് കെ അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാര്‍ നാഗേന്ദ്രന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡിഎംകെയെ അധികാരത്തില്‍നിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ലെന്ന ശപഥം അണ്ണാമലൈ പിന്‍വലിച്ചത്. ഡിഎംകെയെ അധികാരത്തില്‍ നിന്ന് ഇറക്കാതെ ചെരുപ്പ് ധരിക്കില്ലെന്ന് അണ്ണാമലൈ പ്രതിജ്ഞ എടുത്തിരുന്നു.

2024 ഡിസംബര്‍ അവസാനമാണ് അണ്ണാമലൈ ശപഥം ചെയ്തത്. ഡിഎംകെയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിനിടയില്‍ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു.

എന്‍ഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നേരത്തെ ഇപിഎസിന്റെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ എന്‍ഡിഎ മുന്നണി വിട്ടത്.

Read more

കേന്ദ്ര മന്ത്രിമാരായ ജി കിഷന്‍ റെഡ്ഢി, ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ ഉള്‍പ്പടെ വന്‍ നേതൃനിരയുടെ സാന്നിധ്യത്തിലാണ് നൈനാര്‍ നാഗേന്ദ്രന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വേദിയിലെത്തിയ അണ്ണാമലൈക്ക് വന്‍ കരഘോഷം ആണ് ലഭിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ കൗസിലില്‍ ഇടം പിടിച്ച അണ്ണാമലൈ ആഹ്വാനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ തുരത്തി എന്‍ഡിഎ അധികാരം പിടിക്കുമെന്നും പ്രവര്‍ത്തകര്‍ ബൂത്ത് പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കണമെന്നും അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.