വീണ്ടും ജനങ്ങളുടെ ഉച്ചിയിലടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; നമ്മ മെട്രോയില്‍ 42 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കും; കെഎസ്ആര്‍ടിസിക്ക് പിന്നാലെ പൊതുഗതാഗതത്തെ തകര്‍ത്ത് നീക്കം

കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. 15 ശതമാനം ബസ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയില്‍ 42 ശതമാനംവരെ നിരക്ക് വര്‍ധനവിന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ബോര്‍ഡ് അംഗീകാരം നല്‍കിയത്.

കഴിഞ്ഞ ദിവസം നടന്ന നിരക്ക് നിര്‍ണയ കമ്മിറ്റി യോഗം മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന ബിഎംആര്‍സിഎല്‍ ബോര്‍ഡ് യോഗം ഈ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടക മെട്രോ നിരക്കില്‍ പരിഷ്‌കരണം വരുത്തുന്നത്.

നമ്മ മെട്രോയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 65 രൂപയുമാണ്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ പരമാവധി നിരക്ക് 90 രൂപയായി ഉയരും. തിരക്കുകൂടിയ സമയങ്ങളിലും തിരക്ക് കുറഞ്ഞ സമയങ്ങളിലും വ്യത്യസ്ത ചാര്‍ജ് ഈടാക്കും.

ഇപ്പോള്‍ മെട്രോ യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. സമിതി നിര്‍ദേശം നടപ്പാക്കിയാല്‍ നമ്മ മെട്രോയുടെ വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും. ഈ മാസം ആദ്യമാണ് കെഎസ്ആര്‍ടിസിയുടെ നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നത്. 15 ശതമാനം നിരക്കുവര്‍ധനയാണ് നടപ്പായത്.

ഗതാഗത വകുപ്പിന് കീഴിലുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെഎസ്ആര്‍ടിസി), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എന്‍ഡബ്ല്യുകെആര്‍ടിസി), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(കെകെആര്‍ടിസി), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) എന്നീ മൂന്നു കോര്‍പ്പറേഷന്റെ ബസുകളിലും നിരക്കു വര്‍ധന നിലവില്‍ വന്നു. കോര്‍പ്പറേഷനുകളുടെ എല്ലാ തരം ബസുകളിലും നിരക്കുവര്‍ധനയുണ്ട്.