'ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മരിച്ചത് 23 പേർ, 6 ലക്ഷം പേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു'; ബംഗാള്‍ സര്‍ക്കാർ സുപ്രീംകോടതിയിൽ

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ സമരം നടത്തിയതിനാൽ 23 പേര്‍ മരിച്ചുവെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആരോഗ്യ മേഖല തകർന്ന അവസ്ഥയിലാണ്. ആറുലക്ഷംപേര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബൽ കോടതിയെ അറിയിച്ചു.

ഡോക്ടര്‍മാര്‍ ജോലി ചെയ്യാത്തതു കൊണ്ട് 23 പേര്‍ മരിച്ചു. റസിഡന്റ് ഡോക്ടര്‍മാര്‍ ഒപി ഡ്യൂട്ടി ചെയ്യുന്നില്ല. 1500ല്‍ അധികം പേര്‍ക്ക് ആന്‍ജിയോഗ്രാഫി ചെയ്തില്ല എന്നും കപില്‍ സിബല്‍ അറിയിച്ചു. ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടപടി കൈക്കൊള്ളണം. സംസ്ഥാനമാകെ പ്രതിഷേധമാണ്. പോലീസില്‍ നിന്ന് പ്രതിഷേധത്തിനുള്ള അനുമതി വാങ്ങിയിട്ടില്ല. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്’ സിബല്‍, പശ്ചിമ ബംഗാള്‍ സര്‍ക്കാരിനു വേണ്ടി ആരാഞ്ഞു.

ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസിലാണ് ഇന്ന് വാദം നടന്നത്. കേസ് അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍, സുപ്രീംകോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും കപിൽ സിബല്‍ അറിയിച്ചു. എന്നാല്‍ തനിക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ബെഞ്ച് പരിശോധിച്ചു. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിന് സുരക്ഷ ഉറപ്പാക്കാന്‍ ചുമതലപ്പെട്ട സിഐഎസ്എഫിന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കോടതി പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അതേസമയം കേസിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരായി കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് സമര മുഖത്താണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍.

Read more