എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മുന്നിൽ മധ്യപ്രദേശും യുപിയും; കേന്ദ്രസർക്കാരിന്റെ കണക്കുകൾ പുറത്ത്

ഇന്ത്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിനെതിരായ അതിക്രമങ്ങളിൽ മുന്നിൽ മധ്യപ്രദേശും ഉത്തർപ്രദേശുമെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ. ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. ഉത്തർപ്രദേശ് വർഷങ്ങളായി ഈ പട്ടികയിൽ മുന്നിലാണ്. 2018 നും 2022 നും ഇടയിൽ രാജ്യത്ത് എസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചെന്നും കണക്കുകൾ പറയുന്നു.

എംപി രാഘവ് ഛദ്ദയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അതാവാലെയാണ് രാജ്യസഭയിൽ ഈ കണക്കുകൾ അറിയിച്ചത്. രാജസ്ഥാനിൽഎസ്‌സി, എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഇരട്ടിയായതായതായും കേന്ദ്രസർക്കാർ അറിയിച്ചു. മധ്യപ്രദേശിൽ അഞ്ചുവർഷം കൊണ്ട് കേസുകളുടെ എണ്ണം 1,868 ൽ നിന്ന് 2,979 ആയി വർധിച്ചു.

രാജസ്ഥാനിലും അഞ്ചുവർഷം കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായി. അഞ്ചുവർഷത്തിനിടെ അതിക്രമങ്ങളുടെ എണ്ണം 1,095 ൽ നിന്ന് 2,521 ആയി ഉയർന്നെന്നും കണക്കുകളിൽ പറയുന്നു. ഉത്തർപ്രദേശിൽ, പട്ടികജാതി വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 2018-ൽ 11,924 എണ്ണമായിരുന്നു. 2022-ൽ ഇത് 15,368 ആയി വർധിച്ചു. രാജസ്ഥാനിൽ 2018-ൽ 4,607 കേസുകളാണ് ഇതുമായി രജിസ്റ്റർ ചെയ്തതെങ്കിൽ 2022-ൽ ഇത് 8,752 ആയി വർധിച്ചു.

ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ പിന്നിലാണെന്നും സർക്കാർ കണക്കുകൾ പറയുന്നു. 2018-ൽ എസ്‌സി വിഭാഗങ്ങൾക്കെതിരെ രാജ്യത്താകെ റിപ്പോർട്ട് ചെയ്തത് 42,793 അതിക്രമങ്ങളായിരുന്നു. 2022-ൽ ഇത് 57,571 ആയി വർധിച്ചു. പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ ഇതേ കാലയളവിൽ 6,528-ൽ നിന്ന് 10,064 ആയി ഉയർന്നു.

എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ സംരക്ഷണം ഉൾപ്പെടെ ക്രമസമാധാനപാലനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണെന്നായിരുന്നു കണക്കുകൾ അവതരിപ്പിച്ചുകൊണ്ടുള്ള കേന്ദ്രമന്ത്രി രാംദാസ് അതാവാലെയുടെ പ്രതികരണം. സംസ്ഥാന സർക്കാരുകൾക്ക് നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അധികാരമുണ്ട്. എന്നിരുന്നാലും, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി അറിയിച്ചു.