രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫില്‍ നിന്നും പണം ശേഖരിച്ചു; എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്ന് തന്നെ; കോടികളുടെ കള്ളപ്പണമെത്തിയെന്ന് ഇഡി

രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ നയങ്ങളും സാമ്പത്തികമായും നിയന്ത്രിച്ചതും നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്.
പുറമേ സാമൂഹിക സംഘടനയെന്ന രീതിയില്‍ ഇസ്ലാമിക മുവ്‌മെന്റും ജിഹാദുമാണ് എസ്ഡിപിഐ ലക്ഷ്യമിട്ടത്. എസ്ഡിപിഐക്കെന്ന പേരില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിനായി പിഎഫ്‌ഐ വിദേശത്തുനിന്നുള്‍പ്പെടെ പണം പിരിച്ചു. രാജ്യത്ത് ആക്രമണവും ഭീകര പ്രവര്‍ത്തനവും നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം ശേഖരിച്ചു, ഒപ്പം റമദാന്‍ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.

എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടാണ്. എസ്ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്‌ഐ നല്‍കിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

എം കെ ഫൈസിയുടെ അറിവോടെയാണ് കോടികളുടെ പണഇടപാടുകള്‍ നടന്നത്. ഹവാലയടക്കം മാര്‍ഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിച്ചു. 12 തവണ നോട്ടീസ് നല്‍കിയിട്ടും ഫൈസി ഹാജരായില്ല. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്.

എസ്ഡിപിഐ ദേശിയ പ്രസിഡന്റ് എം.കെ.ഫൈസിയെ കള്ളപ്പണ ഇടപാടുകേസില്‍ അറസ് റ്റുചെയ്ത കേസിലാണ് നിലവില്‍ ഇഡി റിലീസ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഭീകരവാദം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി വിദേശത്തുനിന്ന് പിഎഫ്‌ഐക്ക് പണം ലഭിച്ചു.

Read more

അതേസമയം, കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍വച്ച് അറസ്റ്റുചെയ്ത ഫൈസിയെ പട്യാല ഹൗസ് കോടതി ആറു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.