യമുനയിലെ വിഷപ്പത അകറ്റാന്‍ വെള്ളം ഒഴിക്കല്‍, പരിഹസിച്ച് നെറ്റിസന്‍സ്

യമുന നദിയിയില്‍ അരയോളം ആഴത്തില്‍ വിഷപ്പതയില്‍ നില്‍ക്കുന്ന ഭക്തരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും എല്ലാ വര്‍ഷവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ഈ വര്‍ഷവും ആ പതിവ് തെറ്റിയില്ല. മലിനമായ നദിയില്‍ സ്ത്രീകള്‍ നില്‍ക്കുന്ന നിരവധി ദൃശ്യകള്‍ തിങ്കളാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഡല്‍ഹി ജല ബോര്‍ഡ് വിഷപ്പത പ്രശ്‌നത്തിന് ഒരു പരിഹാരം കൊണ്ടുവന്നു. അതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും തമാശകള്‍ക്കും വഴിവച്ചിരിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ കരയില്‍ നിന്ന് വിഷപ്പത അകറ്റാന്‍ ഒരു തൊഴിലാളിയെ യമുനയില്‍ വെള്ളം തളിക്കാന്‍ നിര്‍ത്തിയിരിക്കുന്നതായാണ് കാണിക്കുന്നത്. അശോക് കുമാര്‍ എന്ന തൊഴിലാളിയോട് ദിവസം മുഴുവന്‍ ഇത് ചെയ്യാനാണ് നിര്‍ദേശം.

ഇതിന് പിന്നാലെ തമാശ രൂപേണയുള്ള മീമുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ശാസ്ത്രത്തിനും അതീതമായ ഒരു പരിഹാരമായി ഇതിനെ വിശേഷിപ്പിക്കുന്നത് മുതല്‍ നിരവധി പോസ്റ്റുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

ഈ വര്‍ഷമാദ്യം, മലിനജലം നദിയിലേക്ക് തള്ളുന്നത് മൂലം യമുനയില്‍ വിഷപ്പത ഉണ്ടാകുന്നത് കുറയ്ക്കാനായി ഡല്‍ഹി സര്‍ക്കാര്‍ ഒമ്പത് ആശയങ്ങളടങ്ങിയ ഒരു കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ യമുനയിലെ അമോണിയയുടെ അളവ് 3 പിപിഎം (പാര്‍ട്ട്സ് പെര്‍ മില്യണ്‍) ആയി ഉയര്‍ന്നതിനാല്‍ പ്രയോജനമുണ്ടായില്ല. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ജലപ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു.