വധശിക്ഷയോ? കൊൽക്കത്ത ബലാത്സം​ഗക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്

കൊൽക്കത്ത ആർജികർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയിൽ വാദം കേട്ട ശേഷംകൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാ വിധിയിലാണ് വാദം.

അതിക്രൂരവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ വിചാരണക്കോടതിയിൽ ആവശ്യപ്പെടും. ഏറ്റവും വലിയ ശിക്ഷയാണ് നൽകുന്നതെങ്കിൽ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നൽകുന്നതെങ്കിൽ ജീവപര്യന്തവും നൽകുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.

‘എനിക്ക് മൂന്ന് പെൺമക്കൾ… അവനെ തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനത് സ്വാഗതം ചെയ്യും’; സഞ്ജയ് റോയിയുടെ അമ്മ

കൊലപാതകത്തിന് വധശിക്ഷയും മറ്റ് രണ്ട് കുറ്റങ്ങൾക്കായി ഇരട്ട ജീവപര്യന്തവും ശിക്ഷ പ്രതി സഞ്ജയ് റോയിക്ക് ലഭിച്ചേക്കാം. 2024 ഓഗസ്റ്റ് ഒൻപതിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാർത്ഥിനിയെ ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more