'തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കേരളത്തിലേക്ക്'; സംസ്ഥാന നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കും: സീതാറാം യെച്ചൂരി

തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ കേരളത്തില്‍ പോവുകയാണെന്ന് വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വവുമായി വിലയിരുത്തല്‍ നടത്തിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും യെച്ചൂരി പറഞ്ഞു. അതേസമയം ലോക്‌സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കുമോ എന്നതടക്കം ഇന്‍ഡ്യ സഖ്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയം ചര്‍ച്ച ചെയ്ത് വിലയിരുത്തുമെന്ന് യെച്ചൂരി മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നതെന്നാണ് സൂചന. കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും യെച്ചൂരി പ്രതികരിച്ചു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. 19 സീറ്റിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യെച്ചുരിയുടെ നീക്കം.

അതേസമയം അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമാണ്. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ മുഖമുദ്ര. ഈ വിഷയത്തില്‍ ഇന്‍ഡ്യ സഖ്യത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതും പരിശോധിക്കുമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും യെച്ചുരി പറഞ്ഞു.