വിവാഹത്തിൽ പങ്കെടുത്ത് മടവെ ആക്രമണം; സ്വവർഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു

സ്വവർഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും ഇസ്ലാമിക പണ്ഡിതനും എൽജിബിടിക്യൂ+ പ്രവർത്തകനുമായിരുന്ന മുഹ്സിൻ ഹെൻഡ്രിക്‌സ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്സിൻ ഹെൻഡ്രിക്സ്. ഇതിനിടയിലാണ് ആക്രമണം. ലോകത്ത് ആദ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്സിൻ ഹെൻഡ്രിക്‌സ്.

ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ വച്ചായിരുന്നു അന്ത്യം. കാറിന്റെ പിറകിലെ സീറ്റിൽ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേപ് ടൗണിൽ ജനിച്ച മുഹ്സിൻ ഹെൻഡ്രിക്‌സ് പാകിസ്ഥാനിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1991 ൽ കേപ് ടൗൺ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്‌തു. അതിൽ രണ്ട് മക്കളുണ്ടായി. പിന്നീട് 1996 ൽ മുഹ്സിൻ ഹെൻഡ്രിക്‌സ് വിവാഹമോചിതനായി. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത വർഷം സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഹ്സിൻ രംഗത്ത് എത്തിയത്.

ഇതിന്റെ പേരിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്ന് കടുത്ത വേർതിരിവും ഭീഷണിയും നേരിടേണ്ടി വന്നുവെങ്കിലും മുഹ്സിൻ ഒറ്റയ്ക്ക് പോരാടി. സ്വവർഗ്ഗാനുരാഗികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലീങ്ങൾക്കും സുരക്ഷിത താവളമെന്ന നിലയിൽ ഒരു സംഘടനയ്ക്കും പ്രാർഥനാലയത്തിനും രൂപം നൽകി. ഒട്ടേറെ സ്വവർഗാനുരാഗ വിവാഹങ്ങൾക്ക് മുഹ്സിൻ നേതൃത്വം നൽകിയിട്ടുണ്ട്.

ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്‌സിൻ ഹെൻഡ്രിക്‌സിന്റെ ജീവിത പങ്കാളി എന്നാണ് വിവരം. പതിനൊന്ന് വർഷമായി ഇവർ ഒരുമിച്ച് ജീവിക്കുകയായിരുന്നു. അതേസമയം മുഹ്സിൻ ഹെൻഡ്രിക്‌സ് ക്വീർ സമൂഹത്തിൻ്റെ സ്വന്തം ഇമാം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ആൻഡ് ഇൻ്റർസെക്‌സ് സംഘടനകൾ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു.

Read more