മോദിവിരുദ്ധ പക്ഷം വിജയിക്കാന്‍ ബൈഡന്‍ ഇടപെട്ടു; ഇന്ത്യന്‍ സര്‍ക്കാരിനോട് നമ്മളിതു പറയണം; ഇതൊരു വലിയ ഡീലായിരുന്നു; വെളിപ്പെടുത്തലുമായി ഡൊണള്‍ഡ് ട്രംപ്

ഇന്ത്യയില്‍ മോദിവിരുദ്ധ പക്ഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നമ്മളെന്തിന് ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് 21 ദശലക്ഷം ഡോളര്‍ അനുവദിക്കണം. ഞാന്‍ കരുതുന്നത് അത് മറ്റാരെയോ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നുവെന്ന് മിയാമിയില്‍ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിന് 2.1 കോടി ഡോളര്‍ സന്നദ്ധ സംഘടനയായ ‘യു.എസ് എയ്ഡ്’ വഴി നല്‍കിയത്. ഇത് ‘മറ്റുള്ളവര്‍ തെരഞ്ഞെടുക്കപ്പെടാനാ’യുള്ള ബൈഡന്റെ കളിയാണ്. ഇന്ത്യന്‍ സര്‍ക്കാരിനോട് നമ്മളിതു പറയണം. റഷ്യ നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ പണം ചെലവഴിച്ചുവെന്ന് അറിയുമ്പോള്‍ ഇതൊരു ഒരു വലിയ ഡീലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് എഫിഷ്യന്‍സ് ഡിപ്പാര്‍ട്‌മെന്റ് യോഗത്തില്‍ ഇലോണ്‍ മസ്‌ക് ഇന്ത്യക്ക് യു.എസ് എയ്ഡ് പണം നല്‍കിയ കാര്യം പരാമര്‍ശിച്ചപ്പോഴും ട്രംപ് അതിനെ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് 2.1 കോടി ഡോളര്‍ ഇന്ത്യക്കായി ചെലവഴിക്കുന്നത്, ഞാന്‍ വിചാരിക്കുന്നത് മറ്റാരെങ്കിലും അവിടെ തെരഞ്ഞെടുക്കപ്പെടാന്‍ ബൈഡന്‍ ശ്രമിച്ചൂവെന്നാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ 2.9 കോടി ഡോളറും ഇതേ പോലെ നല്‍കിയിട്ടുണ്ട്. ഏഷ്യക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്. അവര്‍ക്കായി നമ്മള്‍ പണം ചെലവഴിക്കേണ്ട കാര്യമില്ലന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് യുഎസ്എഐഡി സഹായം നല്‍കിയതിനെ കഴിഞ്ഞ ദിവസം ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ മൂലം ഇവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്.