പലസ്തീനികൾക്കെതിരെ ലൈംഗികതിക്രമങ്ങൾ ഇസ്രായേൽ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതായും ഗാസയിലെ സംഘർഷത്തിനിടെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ആസൂത്രിതമായി നശിപ്പിച്ചുകൊണ്ട് “വംശഹത്യ” നടത്തുന്നതായും യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ 7-ന് ശേഷം ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ബലാത്സംഗം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി യുഎൻ മനുഷ്യാവകാശ കൗൺസിൽ നിയോഗിച്ച റിപ്പോർട്ട് രേഖപ്പെടുത്തുന്നു.
ഗാസയിലെ പ്രസവ വാർഡുകളുടെയും ഫെർട്ടിലിറ്റി ക്ലിനിക്കിലെ ഭ്രൂണങ്ങളുടെയും നശീകരണം ഒരു പ്രത്യേക വിഭാഗത്തിനിടയിലെ ജനനം തടയുന്നതിനുള്ള ഒരു തന്ത്രത്തെ സൂചിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇത്തരമൊരു സമീപനം വംശഹത്യയുടെ നിയമപരമായ നിർവചനങ്ങളിലൊന്നാണ്. ബലാത്സംഗം, ജനനേന്ദ്രിയത്തിനെതിരായ അക്രമം എന്നിവയുൾപ്പെടെയുള്ള ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുടെ മറ്റ് രൂപങ്ങൾ വ്യക്തമായ ഉത്തരവുകൾ അനുസരിച്ചോ അല്ലെങ്കിൽ ഇസ്രായേലിലെ ഉന്നത സിവിലിയൻ, സൈനിക നേതൃത്വത്തിന്റെ പരോക്ഷമായ പ്രോത്സാഹനത്തോടെയോ നടന്നതായാണ് റിപ്പോർട്ട് പറയുന്നത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാർ പലസ്തീൻ സമൂഹത്തിൽ ഭയം വളർത്തുകയും അവരെ പുറത്താക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ലൈംഗിക, ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ശിക്ഷിക്കപ്പെടാത്ത ഒരു അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഗാസയിലുടനീളമുള്ള ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ഇസ്രായേൽ അധിനിവേശ സേന ആസൂത്രിതമായി നശിപ്പിച്ചതായി റിപ്പോർട്ട് കണ്ടെത്തി. സുരക്ഷിതമായ ഗർഭധാരണം, പ്രസവം, പ്രസവാനന്തര, നവജാത ശിശു സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും നൽകുന്നതുൾപ്പെടെയുള്ള മാനുഷിക സഹായം അവർ ഒരേസമയം ഉപരോധിക്കുകയും തടയുകയും ചെയ്തു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രത്യുത്പാദന അവകാശങ്ങളും സ്വയംഭരണവും, ജീവിക്കാനുള്ള അവകാശം, ആരോഗ്യം, കുടുംബം സ്ഥാപിക്കാനുള്ള അവകാശം, മനുഷ്യന്റെ അന്തസ്സ്, ശാരീരികവും മാനസികവുമായ സമഗ്രത, പീഡനങ്ങളിൽ നിന്നും മറ്റ് ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം, സ്വയം നിർണ്ണയാവകാശം, വിവേചനമില്ലായ്മ എന്ന തത്വം എന്നിവ ഈ പ്രവൃത്തികൾ ലംഘിക്കുന്നു.
Read more
ഇസ്രായേലി അധികാരികൾ പ്രത്യുൽപാദന ആരോഗ്യ സംരക്ഷണം നിഷേധിക്കുന്ന വ്യവസ്ഥകൾ കാരണം ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ മൂലം സ്ത്രീകളും പെൺകുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മനുഷ്യരാശിക്കെതിരായ ഉന്മൂലന കുറ്റകൃത്യത്തിന് തുല്യമായ പ്രവർത്തികളാണ് ഇതെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. റിപ്പോർട്ട് പുറത്തിറക്കിയതിനൊപ്പം മാർച്ച് 11-12 തീയതികളിൽ ജനീവയിൽ നടന്ന രണ്ട് ദിവസത്തെ പൊതു ഹിയറിംഗുകളും ഉണ്ടായിരുന്നു. ഈ സമയത്ത് കമ്മീഷൻ ലൈംഗിക, പ്രത്യുൽപാദന അതിക്രമങ്ങളുടെ ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും അവരെ സഹായിച്ച മെഡിക്കൽ ഉദ്യോഗസ്ഥരിൽ നിന്നും, സിവിൽ സമൂഹം, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ, മെഡിക്കൽ വിദഗ്ധർ എന്നിവരിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നും അഭിപ്രായം ചോദിച്ചു. എന്നാൽ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങൾ പൂർണമായും നിരസിക്കുന്നതായും ഇസ്രായേൽ പറഞ്ഞു.