ട്രംപിന് വെടിയേറ്റതില്‍ 'കുരിശില്‍ കയറി' സീക്രട്ട് സര്‍വീസ്; കിംബര്‍ലി ചിയാറ്റിനെ 'ജനങ്ങള്‍' വിളിച്ചു വരുത്തും; ലോക പൊലീസിന് നാണക്കേട്

ലോക പൊലീസായ അമേരിക്കയുടെ സുരക്ഷ സംവിധാനങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി ജനങ്ങള്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റതോടെയാണ് സുരക്ഷാ സംവിധാനങ്ങള്‍ക്കെതിരെ ജനങ്ങള്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക സുരക്ഷാ വിഭാഗമാണ് സീക്രട്ട് സര്‍വീസ്. ഭരണത്തിലിരിക്കുന്നതും ഭരണമൊഴിഞ്ഞതുമായ പ്രസിഡന്റുമാര്‍ക്ക് സുരക്ഷ നല്കുക എന്ന ഒറ്റ ചുമതലയേ സീക്രട്ട് സര്‍വീസിനുള്ളൂ. ആ ഉത്തരവാദിത്വത്തില്‍ അവര്‍ പരാജയപ്പെടുന്ന ദൃശ്യങ്ങളാണ് ശനിയാഴ്ച വൈകുന്നേരം പുറത്തുവന്നത്.

43 വര്‍ഷം മുമ്പ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനു നേര്‍ക്കുണ്ടായ വധശ്രമത്തിനുശേഷം അമേരിക്കയില്‍ ഒരു രാഷ്ട്രീയ നേതാവ് ആക്രമിക്കപ്പെട്ടു. അതീവ സുരക്ഷയുള്ള ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമം എല്ലാംകൊണ്ടും സീക്രട്ട് സര്‍വീസിന്റെ പരാജയമെന്നാണ് ജനങ്ങള്‍ വിലയിരുത്തപ്പെടുന്നു.

ട്രംപ് പ്രസംഗിക്കുന്ന വേദിയില്‍നിന്ന് 150 മീറ്ററില്‍ താഴെ ദൂരമുള്ള കെട്ടിടത്തിനു മുകളില്‍ യന്ത്രത്തോക്കുമായി അക്രമി കയറിപ്പറ്റിയതെങ്ങനെ എന്ന ചോദ്യമുയരുന്നു. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ വധിക്കുന്നതിനു മുന്‌പേ അക്രമിക്കു വെടിയുതിര്‍ക്കാന്‍ കഴിഞ്ഞത് ആശ്ചര്യകരമാണെന്നാണ് അമേരിക്കയിലെ ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള വിശദീകരണം അമേരിക്കന്‍ ജനത ആവശ്യപ്പെടുന്നതായി ജനപ്രതിനിധിസഭയിലെ അന്വേഷണ സമിതിയായ ഓവര്‍സൈറ്റ് കമ്മിറ്റി വ്യക്തമാക്കിക്കഴിഞ്ഞു. സീക്രട്ട് സര്‍വീസ് മേധാവി കിംബര്‍ലി ചിയാറ്റില്‍ 22ന് ഹാജരായി വിശദീകരണം നല്കാനാണ് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

ഡോണള്‍ഡ് ട്രംപിന് വേണ്ടത്ര സുരക്ഷ ലഭിച്ചില്ലെന്ന ആരോപണം ശക്തമായി. പെന്‍സില്‍വേനിയയിലെ റാലിയില്‍ സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറി വെടിയുതിര്‍ത്ത അക്രമിയെ സംഭവത്തിനു തൊട്ടുമുന്‍പ് കണ്ടുപിടിച്ചത് റാലിക്കെത്തിയ പ്രവര്‍ത്തകരായിരുന്നു. കുറേനേരമായി യുവാവ് അവിടെ നില്‍പുണ്ടായിരുന്നു. അറിയിപ്പു ലഭിച്ചതിനെ തുടര്‍ന്നു സുരക്ഷാസംഘം ഉണര്‍ന്നുവരുമ്പോഴേക്കും വെടിവയ്പു തുടങ്ങി.

സ്‌നൈപ്പര്‍മാരുടെ വെടിയേറ്റു വീണ അക്രമി തോമസ് മാത്യു ക്രൂക്‌സിന്റെ സമീപത്തുനിന്നു കിട്ടിയത് എആര്‍15 സെമി ഓട്ടമാറ്റിക് തോക്കാണ്. റാലി നടക്കുന്ന വേദിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇയാളുടെ കാറില്‍നിന്നും വീട്ടില്‍നിന്നും സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിനു ലഭിക്കേണ്ടിയിരുന്ന സുരക്ഷയില്‍ വീഴ്ചയുണ്ടായതായി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു. രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ കിംബര്‍ലി ചീറ്റലിനെ ജനപ്രതിനിധിസഭാ സമിതി വിളിപ്പിച്ചിട്ടുണ്ട്.