ചൈനയിലെ അവസാന മുസ്ലിം പള്ളിയുടെയും 'തലയറുത്തു'; മിനാരങ്ങളും താഴികക്കുടങ്ങളും തകര്‍ത്ത് സര്‍ക്കാര്‍; 'ഇസ്ലാമിന്റെ കമ്മ്യൂണിസ്റ്റ്‌വത്കരണം' പൂര്‍ത്തിയാക്കി

ചൈനയിലെ അവസാന മുസ്ലിം പള്ളിയുടെയും ‘തലയറുത്ത്’ കമ്മ്യൂണിസ്റ്റ് ഭരണകൂടം. മുസ്ലിം പള്ളികളുടെ രൂപഘടന ചൈനീസ്വത്കരിക്കുന്നതിന്റെ ഭാഗമായാണ് പള്ളികളുടെ താഴികക്കുടങ്ങള്‍ തകര്‍ത്തത്.

മുസ്ലീമിന്റെ പതിവ് ശൈലിയില്‍ നിലനിന്ന അവസാന പ്രധാന മസ്ജിദ് ചൈനീസ് വാസ്തുശൈലിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റി. പള്ളിയുടെ താഴികക്കുടങ്ങള്‍ നീക്കം ചെയ്യുകയും മിനാരങ്ങള്‍ ചൈനീസ് ശൈലിയിലേക്കു രൂപമാറ്റം വരുത്തുകയും ചെയ്തു.

തെക്ക്-പടിഞ്ഞാറ് യുനാന്‍ പ്രവിശ്യയിലെ ഗ്രാന്‍ഡ് മോസ്‌ക് ഓഫ് ഷാദിയാനാണ് ചൈനീസ് വാസ്തുശൈലിയിലേക്കു മാറ്റിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നാണിത്. 21,000 ചതുരശ്ര മീറ്ററില്‍ നിറഞ്ഞുനിനില്‍ക്കുന്ന പള്ളിക്ക്ഇസ്ലാമിക ശൈലിയില്‍ നിര്‍മിച്ച, പച്ചനിറത്തിലുള്ള മൂന്ന് താഴികക്കുടങ്ങളും നാല് മിനാരങ്ങളുമാണുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം വരെ ഈ രൂപത്തിലാണ് പള്ളി നിലനിന്നിരുന്നത്.

നടുവില്‍ വലുതും ഇരുവശത്തും ചെറുതുമായ രണ്ട് താഴികക്കുടങ്ങളുമാണ് പള്ളിക്കുണ്ടായിരുന്നത്. ഇവ മൂന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പൊളിച്ചുമാറ്റി. പകരം രണ്ടടുക്കായുള്ള ചൈനീസ് വാസ്തുശില്‍പ്പ ശൈലിയുള്ള പഗോഡ റൂഫ്ടോപ്പാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. മിനാരങ്ങള്‍ നാലും തകര്‍ത്തും രൂപം മാറ്റിയിട്ടുണ്ട്.
താഴികക്കുടത്തിനു പകരം പഗോഡ റൂഫ്ടോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

2018ലാണ് ‘ഇസ്ലാമിന്റെ ചൈനീസ്വത്കരണം’ ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചത്. ഇതോടെ പലപള്ളികളിലും സര്‍ക്കാര്‍ കൈവെച്ചു.
ചൈനീസ് സര്‍ക്കാര്‍ അവതരിപ്പിച്ച മസ്ജിദ് ഏകീകരണ നയം പ്രകാരം 2.5 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പള്ളികളും ലയിപ്പിക്കണം. സമീപ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിരവധി ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്.

സിന്‍ജിയാങിനുശേഷം ചൈനയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള നിങ്‌സിയ, ഗാന്‍സു മേഖലകളിലെ പ്രദേശങ്ങളിലെ പള്ളികളിലാണ് ഈ നയം സര്‍ക്കാര്‍ ആദ്യം നടപ്പിലാക്കിയത്.