"എനിക്ക് എൻ്റെ കാമുകിയെ ഇവിടേക്ക് കൊണ്ടുവരാമോ?"; തന്നോടുള്ള കെകെആർ താരത്തിൻ്റെ ആദ്യ വാക്കുകൾ വെളിപ്പെടുത്തി ഗൗതം ഗംഭീർ

വിന്‍ഡീസ് താരം സുനില്‍ നരെയ്നുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും കെകെആര്‍ ക്യാമ്പിലെ ആദ്യകാലങ്ങളെ കുറിച്ചും മനസ് തുറന്ന് ടീം മെന്റര്‍ ഗൗതം ഗംഭീര്‍. 2012ലും 2014ലും കെകെആര്‍ ഐപിഎല്‍ നേടിയപ്പോള്‍ ഗംഭീറായിരുന്നു നായകന്‍. ആ രണ്ട് വിജയങ്ങളിലും നരെയ്ന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

2012ലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം സുനില്‍ നരെയ്ന്‍ ചേരുന്നത്. ജയ്പൂരില്‍ ഒരു മത്സരത്തിന്റെ പരിശീലനത്തിനായെത്തി. അന്ന് നരെയ്നോട് ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് ഞാന്‍ പറഞ്ഞു. നരെയ്ന്‍ അധികം സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനാണ്.

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയില്‍ ഒരു വാക്ക് പോലും അയാള്‍ സംസാരിച്ചില്ല. ഒടുവില്‍ അയാള്‍ ആദ്യമായി ഒരു കാര്യം ചോദിച്ചു. തന്റെ ഗേള്‍ഫ്രണ്ടിനെ ഇവിടെ ഐപിഎലില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നരെയ്ന്‍ ചോദിച്ചത്.

ആദ്യ സീസണില്‍ അവന്‍ ഏറെ നിശബ്ദനായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തും സംസാരിക്കും. നരെയ്ന്‍ എനിക്ക് സഹോദര തുല്യനാണ്. ഒരിക്കലും അയാളെ ഞാന്‍ സുഹൃത്തായല്ല കണ്ടത്. ചിലപ്പോള്‍ അയാള്‍ക്ക് എന്റെ ആവശ്യം വരും. മറ്റു ചിലപ്പോള്‍ എനിക്ക് അയാളുടെ സഹായവും ആവശ്യമുണ്ടാകും. എന്തായാലും ഞാനും നരെയ്നും തമ്മില്‍ ഒരു ഫോണ്‍ കോളിന്റെ മാത്രം അകലെയാണ്- ഗംഭീര്‍ പറഞ്ഞു.