ചാമ്പ്യന്‍സ് ട്രോഫി 2025: അവനാണ് ഇന്ത്യയുടെ കരുത്ത്, പാക് ബോളര്‍മാര്‍ക്കെതിരെ ഇന്ത്യ പ്രത്യേകം തയ്യാറെടുക്കേണ്ട ആവശ്യമില്ല: ഗാംഗുലി

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായി വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ പ്രധാന ശക്തിയെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഫെബ്രുവരി 23ന് ദുബായില്‍ വെച്ചാണ് ചിരവൈരികള്‍ ഏറ്റുമുട്ടുന്നത്. കോഹ്ലിയും രോഹിത് ശര്‍മ്മയും മത്സരത്തില്‍ ഇന്ത്യയ്ക്കായി നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഗാംഗുലി കണക്കുകൂട്ടുന്നു.

അവന്‍ (വിരാട്) വളരെ നന്നായി കളിക്കുന്നു, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. രോഹിത് ശര്‍മ്മയ്ക്കൊപ്പം അദ്ദേഹം ഇന്ത്യയുടെ കരുത്തും പ്രധാന കളിക്കാരനുമാകും. രോഹിത്തും ഒരുപോലെ പ്രധാനമാണ്. അവന്റെ ഫോമും പ്രധാനമാണ്. മുഴുവന്‍ ടീമും എഴുന്നേറ്റു നിന്ന് പ്രകടനം നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ഗാംഗുലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ പേസര്‍മാര്‍ ഉയര്‍ത്തുന്ന ഭീഷണി ഗാംഗുലി തള്ളിക്കളഞ്ഞു. ഷഹീന്‍ അഫ്രീദിക്കും നസീം ഷായ്ക്കും വേണ്ടി ഇന്ത്യ പ്രത്യേകം തയ്യാറെടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിനെതിരെ ഇന്ത്യ കളിച്ചതായി ദാദാ ചൂണ്ടിക്കാട്ടി. പേസര്‍മാരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പിന്തുണച്ച ഗാംഗുലി, ‘അവര്‍ അത് ചെയ്യാന്‍ പര്യാപ്തരാണ്’ എന്ന് അഭിപ്രായപ്പെട്ടു.

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ മോശം ഫോമിന്റെ ചങ്ങലകളില്‍ നിന്ന് രോഹിത്തും കോഹ്‌ലിയും മോചിതരായി എന്നത് ശ്രദ്ധിക്കേണ്ടതാണ്. കട്ടക്കില്‍ ഹിറ്റ്മാന്‍ തിളക്കമാര്‍ന്ന സെഞ്ച്വറി നേടിയപ്പോള്‍, അഹമ്മദാബാദില്‍ മികച്ച അര്‍ദ്ധ സെഞ്ച്വറിയിലൂടെ കോഹ്‌ലി തന്റെ തിരിച്ചുവരവ് അറിയിച്ചു. 2013 ന് ശേഷം രണ്ടാമതൊന്നു കൂടി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതിനാല്‍ എല്ലാ കണ്ണുകളും ഈ രണ്ട് വെറ്ററന്‍ താരങ്ങളിലായിരിക്കും.