CHAMPIONS TROPHY 2025: ഇവന്മാർ കുരങ്ങുകളെ തോൽപ്പിക്കും, അത്രമാത്രം വാഴപ്പഴം ആണ് തിന്നുകൂട്ടുന്നത്; വെറുതെ അല്ല ഒന്നിനും അനങ്ങാൻ വയ്യാത്തത്: വസിം അക്രം

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്ഥാൻ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം വസീം അക്രം ടീമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ദുബായിൽ ഇന്ത്യയ്‌ക്കെതിരായ നിർണായക ഗെയിമിലെ പാകിസ്താന്റെ ഭക്ഷണ ശീലമാണ് അക്രത്തെ ചൊടിപ്പിച്ചത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നടന്ന നിർണായക പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 111 പന്തിൽ 100 ​​റൺസ് നേടിയ വിരാട് കോഹ്‌ലി പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ദുബായിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. പാകിസ്ഥാൻ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42. 3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ച്വറി നേടിയ കോഹ്‌ലി തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോററും.

ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവർ എല്ലാം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയതാണ് ടീമിനെ ചതിച്ചത്.

ഇടവേളയ്ക്കിടെ ഒരു പ്ലേറ്റ് നിറയെ വാഴപ്പഴം കഴിക്കുന്ന താരങ്ങളെ കണ്ട അക്രം ഇങ്ങനെ പറഞ്ഞു “കുരങ്ങുകൾ പോലും ഇത്രയധികം വാഴപ്പഴം കഴിക്കില്ല. കളിയിലെ രണ്ടാമത്തെ അല്ലെങ്കിൽ മൂന്നാമത്തെ ഡ്രിങ്ക് ബ്രേക്കാണെന്ന് ഞാൻ കരുതുന്നു. ഇമ്രാൻ ഖാൻ ആയിരുന്നു ക്യാപ്റ്റൻ എങ്കിൽ, നിലവിലെ കളിക്കാരെ അവരുടെ ഭക്ഷണ ശീലത്തിൻ്റെ പേരിൽ അദ്ദേഹം അടിക്കുമായിരുന്നു, “ഡ്രസിംഗ് റൂം” എന്ന മത്സരത്തിന് ശേഷമുള്ള ഷോയിൽ അക്രം പറഞ്ഞു.

പാക്കിസ്ഥാൻ്റെ ബൗളിംഗ് ശരാശരി ഒമാനെക്കാളും അമേരിക്കയേക്കാളും മോശമാണെന്ന് അക്രം അവകാശപ്പെട്ടു. “കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ 60 ശരാശരിയിൽ 24 വിക്കറ്റുകളാണ് പാകിസ്ഥാൻ ബൗളർമാർ നേടിയത്. നമ്മുടെ ശരാശരി ഒമാനിനേക്കാളും യുഎസ്എയേക്കാളും ദരിദ്രമാണ്. അമ്പത് ഓവർ ഫോർമാറ്റിൽ കളിക്കുന്ന 14 ടീമുകളിൽ പാകിസ്ഥാൻ്റെ ബൗളിംഗ് ശരാശരി രണ്ടാമത്തെ മോശമാണ്.”

സെലക്ടർമാരോടും ക്യാപ്റ്റനോടും കടുത്ത ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹം പിസിബി ചെയർമാനോട് അഭ്യർത്ഥിച്ചു. “ചെയർമാൻ ക്യാപ്റ്റനെയും സെലക്ടർമാരെയും പരിശീലകനെയും വിളിച്ച് ടീമിൻ്റെ പ്രകടനത്തിന് പിന്നിലെ കാരണം ചോദിക്കണം. ഈ സ്ക്വാഡ് മികച്ചതല്ലെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു.”അദ്ദേഹം പറഞ്ഞു.