നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.
ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ തുടക്കം അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചെങ്കിലും അധികം റൺസ് നേടുന്നതിൽ പരാജയപ്പെട്ട താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 29 പന്തിൽ 1 സിക്‌സും, 3 ഫോറും അടിച്ച് 28 റൺസാണ് താരം ടീമിനായി സംഭാവന ചെയ്തത്. ഫൈനലിൽ രോഹിതിന്റെ പ്രകടനത്തിന് നിർണായകമായ പങ്കുണ്ടാകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
സെമി ഫൈനലിലെ വിജയത്തിന് ശേഷം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ രോഹിത്തിന്റെ പ്രകടനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. വലിയ സ്‌കോറുകള്‍ നേടാന്‍ രോഹിത്തിന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം മികച്ച തുടക്കമിടുന്നതും അത് നല്‍കുന്ന ഇംപാക്റ്റ് വളരെ വലുതാണെന്നാണ് ഗംഭീര്‍ പറയുന്നത്. എന്നാൽ പരിശീലകന്റെ ഈ വാദത്തെ എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” ഇന്ത്യയുടെ നായകന്‍ മാത്രമല്ല ഓപണര്‍ കൂടിയാണ് രോഹിത്. പവര്‍പ്ലേയില്‍ ആക്രമിച്ച് കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അത് വലിയ സ്‌കോറായി മാറ്റാന്‍ സാധിക്കുന്നില്ല. ഫൈനലില്‍ രോഹിത്തിന്റെ പ്രകടനം നിര്‍ണായകമാണ്. മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ രോഹിത്തിന് സാധിക്കണം. രോഹിത് പിടിച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് അനായാസമായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും”
സുനിൽ ഗവാസ്കർ തുടർന്നു:
” 25-30 ഓവറുകള്‍ ബാറ്റ് ചെയ്യാനുള്ള അവസരം വിനിയോഗിക്കാന്‍ രോഹിത് തന്നെ തയ്യാറാവണം. അത് മത്സരത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ 25-30 റണ്‍സ് നേടുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനാണോ? അങ്ങനെയാകരുത്! എനിക്ക് ഒറ്റ കാര്യം മാത്രമാണ് പറയാനുള്ളത്. നിങ്ങള്‍ ഏഴോ എട്ടോ അല്ലെങ്കില്‍ ഒമ്പതോ ഓവറുകള്‍ക്ക് പകരം 25 ഓവറുകള്‍ ബാറ്റ് ചെയ്താല്‍ ടീമില്‍ നിങ്ങളുടെ സ്വാധീനം ഇതിലും വലുതായിരിക്കും” സുനിൽ ഗവാസ്കർ പറഞ്ഞു.