രോഹിത്തോ കോഹ്ലിയോ അല്ല; നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് കളിക്കാരന്‍ ആരെന്ന് പറഞ്ഞ് ഡികെ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയും ബാറ്റിംഗ് മാസ്റ്റര്‍ വിരാട് കോഹ്ലിയെയും അവഗണിച്ച് ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനെ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്ററായി തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡ്, നിലവില്‍ ഫോര്‍മാറ്റുകളിലുടനീളമുള്ള ഏറ്റവും ശക്തമായ ബാറ്ററാണെന്ന് കാര്‍ത്തിക് പറയുന്നു.

ട്രാവിസ് ഹെഡ് ഈ പാക്കില്‍ ഏറെ മുന്നിലാണെന്ന് പറയണം. യശസ്വി ജയ്സ്വാള്‍ നന്നായി ബാറ്റ് ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന് ഏകദിന ക്രിക്കറ്റില്‍ അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ ട്രാവിസ് ഹെഡാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്റര്‍- കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ആദ്യ പകുതിയില്‍ കളിക്കാതിരുന്ന ഹെഡ് പിന്നീട് തിരിച്ചെത്തി ന്യൂസിലന്‍ഡിനെതിരെ ധര്‍മശാലയില്‍ സെഞ്ച്വറി നേടിയിരുന്നു. നവംബര്‍ 19-ന് നടന്ന അഹമ്മദാബാദ് ഫൈനലില്‍ അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ 137 റണ്‍സ് അടിച്ച് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിന ലോകകപ്പ് നേടി.

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 6.80 കോടി രൂപയ്ക്ക് എസ്ആര്‍എച്ചുമായി അദ്ദേഹം ഒപ്പുവച്ചു. ശേഷം അദ്ദേഹം 15 മത്സരങ്ങളില്‍ നിന്ന് 567 റണ്‍സ് നേടി 17-ാം സീസണില്‍ ടീമിന്റെ ഏറ്റവും മികച്ച സ്‌കോററായി.