ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അശുതോഷ് ശർമ്മയെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചുകൊണ്ട് രംഗത്ത്. മെഗാ ലേലത്തിന് മുമ്പ് അശുതോഷിന് പകരം പ്രഭ്‌സിമ്രാൻ സിംഗിനെ നിലനിർത്തിയ പഞ്ചാബിന്റെ തീരുമാനം പാളി പോയോ എന്നും ചോപ്ര ചോദിച്ചു.
ഇന്നലെ വിശാഖപട്ടണത്ത് നടന്ന ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷം എൽഎസ്ജി ഡിസിക്ക് 210 റൺസ് വിജയലക്ഷ്യം വെച്ചു. 31 പന്തിൽ നിന്ന് 66 റൺസ് നേടിയ അശുതോഷ്, മൂന്ന് പന്ത് ബാക്കിനിൽക്കെ ക്യാപിറ്റൽസിനെ ഒരു വിക്കറ്റ് വിജയം നേടാൻ സഹായിച്ചു.
“ഇന്നലെ ഏറ്റവും വലിയ കഥ അശുതോഷ് ശർമ്മയായിരുന്നു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സീസണാണ്. രണ്ടാം സീസണിൽ ആളുകൾ നിങ്ങളെ മനസ്സിലാക്കും. ആദ്യ സീസണിൽ ആർക്കും ഒന്നും അറിയില്ല. നിങ്ങൾ ആദ്യ സീസണിൽ ചില വലിയ ഷോട്ടുകൾ കളിച്ച് ശ്രദ്ധ നേടും. എന്നിരുന്നാലും, അടുത്ത വർഷം ആളുകൾ നിങ്ങളെ പഠിച്ച് വരുന്നു. അതിനാൽ രണ്ടാം സീസൺ എല്ലായ്പ്പോഴും ആദ്യത്തേതിനേക്കാൾ കടുപ്പമേറിയതാണ്,” ചോപ്ര പറഞ്ഞു.
“അവർ 65/5 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ. വിപ്രജ് (നിഗം) ബാറ്റ് ചെയ്യുന്ന സ്പീഡ് കണ്ടപ്പോൾ അശുതോഷ് അയാൾക്ക് പിന്തുണ നൽകി. ശേഷം അയാൾ ഔട്ട് ആയതിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത അശുതോഷ് പിന്നെ തകർത്തടിച്ചു. പഞ്ചാബിന്റെ കാര്യത്തിൽ അവർക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ ചോദിക്കുന്നു. അവർ അൺക്യാപ്പ്ഡ് താരമായി നിലനിർത്തിയത് പ്രഭ്‌സിമ്രാൻ സിംഗിനെ ആണ്. പക്ഷേ അവർക്ക് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ വിപ്രജും കുൽദീപ് യാദവും എല്ലാം അഷുതോഷിനെ കൂട്ടാതെ മികവ് കാണിച്ചവരാണ്.