IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റനായി നിയമിതനായ ശേഷം, സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് തനിക്ക് പഞ്ചാബ് കിംഗ്‌സിലേക്ക് (പിബികെഎസ്) ചേരാൻ താത്പര്യം ഇല്ലായിരുന്നു എന്നും അവർ ടീമിൽ എടുക്കാത്തത് നന്നായി എന്നും പറഞ്ഞ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് വിട്ട പന്ത്, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി എൽഎസ്‌ജിയുമായി 27 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. പഞ്ചാബിന്റെ ബജറ്റ് 110 കോടി രൂപയായിരുന്നതിനാൽ, തനിക്ക് പകരം നായകസ്ഥാനത്തേക്ക് അയ്യരെ ഫ്രാഞ്ചൈസി തിരഞ്ഞെടുത്തപ്പോൾ ആണ് തനിക്ക് ആശ്വാസം തോന്നിയെന്ന് അന്ന് പറഞ്ഞിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ആരാധാകർ ഓർക്കും ലഖ്‌നൗവിൽ എത്തിയ താരം മല മറിച്ചെന്ന്- ഒന്നും ഉണ്ടായില്ല എന്ന് മാത്രമല്ല അതിദുരന്തമാകുകയാണ് ചെയ്തിരിക്കുന്നത് .

എന്തായാലും 27 കോടി രൂപക്ക് ടീമിൽ എടുത്തിട്ട് 4 മത്സരങ്ങൾ നിന്നായി 27 റൺ പോലും നേടാൻ സാധിച്ചിട്ടില്ല എന്നതാണ് നിരാശയുടെ ആക്കം കൂട്ടുന്നത്. ഋഷഭ് പന്ത് ഇതുവരെ നേടിയിരിക്കുന്നത് ടൂർണമെന്റിൽ 19 റൺ മാത്രമാണ്. ഏത് സാഹചര്യത്തിലും കൂളായി സമ്മർദ്ദത്തിലാകാതെ കളിച്ചിട്ടുള്ള പന്ത് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിലോ ഒരു കീപ്പർ എന്ന നിലയിലോ ഒന്നും തിളങ്ങാൻ സാധിക്കാതെ നിൽക്കുകയാണ്. ധാരാളം മിടുക്കുള്ള താരങ്ങൾ കളിക്കുന്ന ലക്നൗ ഒരു ടീമിൽ പന്ത് ഒരു ബാധ്യത ആണെന്ന് കണക്കുകൾ കാണിക്കുന്നു. താൻ ഒരിക്കൽ പുച്ഛിച്ച പഞ്ചാബിനെതിരെ കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിൽ 2 റൺ എടുത്ത് പുറത്തായ പന്ത് ഇന്ന് മുംബൈക്ക് എതിരെ അതെ സ്കോറിന് പുറത്തായിരിക്കുന്നു . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ മികച്ച സ്കോറിലേക്ക് നീങ്ങാനുള്ള സാഹചര്യം ഉള്ളപ്പോൾ ക്രീസിൽ എത്തിയ പന്ത് പതിവുപോലെ ദുരന്തം ആകുക ആയിരുന്നു

ടി 20 യിൽ ഏറെ നാളായിട്ട് ബുദ്ധിമുട്ടുന്ന പന്ത് ടീമിന് ബാധ്യത ആകുന്ന കാഴ്ചയാണ് സ്ഥിരമായി കാണുന്നത്. എന്തായാലും ടെസ്റ്റിൽ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന പന്തിനെ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ലക്നൗ ശരിക്കും പെട്ടിരിക്കുകയാണ്. ടെസ്റ്റിൽ ടി 20 യും, ടി 20 യിൽ ടെസ്റ്റും കളിക്കുന്ന പന്ത് ശൈലി ശരിക്കും അപകടമായി ആരാധകർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇന്ത്യ ജയിച്ചപ്പോൾ പോലും പന്തിന്റെ ബാറ്റിംഗ് ചോദ്യങ്ങൾക്ക് കാരണമായിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ പന്ത് ടീമിൽ നിന്ന് മാറി നിൽക്കണം എന്ന ആവശ്യം ശക്തമാണ്..