കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു സുനാമി സൃഷ്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന മത്സര ഫലത്തോടെ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നാലെ ഇംഗ്ലണ്ടും സെമി കടക്കാതെ ടൂർണമെന്റിൽനിന്നും പുറത്തായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ജയത്തോടെ അഫ്ഗാനിസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏത് ടീമിനെ വീഴ്ത്തിയും കിരീടം ചൂടുമെന്ന നിലപാടിലാണ് അഫ്ഗാൻ ആരാധകരും.
ഇംഗ്ലണ്ടിനെതിരായ വിജയത്തിനു പിന്നാലെ ഇന്ത്യക്കു മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് അഫ്ഗാന്‍ ആരാധകര്‍. ഇന്ത്യയെയും തങ്ങള്‍ വീഴ്ത്തുമെന്നും കപ്പുമായി മാത്രമേ മടങ്ങി പോവുകയുള്ളൂവെന്നുമാണ് അവരുടെ അവകാശവാദം. ഇന്ത്യ ആയാലും ഓസ്‌ട്രേലിയ ആയാലും ഏതു ടീമിനെയും തങ്ങള്‍ വീഴ്ത്തുമെന്നാണ് അഫ്ഗാനിസ്താന്‍ ആരാധകര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയോ, ഓസ്‌ട്രേലിയയോ ആരുമാവട്ടെ ഏറ്റുമുട്ടാന്‍ ഞങ്ങള്‍ തയ്യാറാണ്. എല്ലാവരെയും തോല്‍പ്പിച്ചിട്ടേ അഫ്ഗാന്‍ മടങ്ങിപ്പോവുകയുള്ളൂ. കാരണം ഞങ്ങള്‍ക്കു ഫൈനലിലും ജയിച്ച് കപ്പടിക്കാനുള്ളതാണ്. ഞങ്ങള്‍ക്കു ഇതുവരെ തോല്‍പ്പിക്കാനായിട്ടില്ലാത്ത ഒരേയൊരു ടീം ഇന്ത്യയാണ്. എന്നാല്‍ ഞങ്ങള്‍ ഇത്തവണ അതും സാധിച്ചെടുക്കും- ആരാധകര്‍ മുന്നറിയിപ്പ് നല്‍കി. മല്‍സരശേഷം സ്‌റ്റേഡിയത്തിനു പുറത്തു നിന്നുളള ആരാധകരുടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തിൽ സദ്രാന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ 325/7 എന്ന കൂറ്റൻ സ്കോറാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317ന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്.
146 പന്തിൽ 12 ഫോറും ആറ് സിക്സും സഹിതം 177 റൺസെടുത്ത ഇബ്രാഹിം സദ്രാൻ പുറത്താകാതെ നിന്നു അഫ്ഗാൻ ബാറ്റിംഗ് നിരയെ മുന്നിൽനിന്നും നയിച്ചു. ക്യാപ്റ്റൻ ഹഷ്മതുല്ല ഷാഹിദി, അസ്മത്തുല്ല ഒമർസായി, മുഹമ്മദ് നബി എന്നിവർ യഥാക്രമം 40,41,40 റൺസ് നേടി.