മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കാന്‍ 'ടെലിപ്പതി'; രണ്ടാംഘട്ട പരീക്ഷണത്തിനൊരുങ്ങി ന്യൂറാലിങ്ക്

ഇലോണ്‍ മസ്‌കിന്റെ ബ്രെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ന്യൂറാലിങ്ക് അതിന്റെ രണ്ടാംഘട്ട പരീക്ഷണങ്ങളിലേക്ക്. ന്യൂറാലിങ്ക് തയ്യാറാക്കിയ ബ്രെയിന്‍ ചിപ്പ് ടെലിപ്പതിയുടെ സഹായത്തോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് കംപ്യൂട്ടറുകളെ നിയന്ത്രിക്കാനാകും. 2024 ജനുവരിയില്‍ ആയിരുന്നു ന്യൂറാലിങ്കിന്റെ ആദ്യ പരീക്ഷണം നടന്നത്.

ഇതിന് പിന്നാലെ മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ രണ്ടാമത്തെ പരീക്ഷണത്തിന് ന്യൂറാലിങ്ക് തയ്യാറെടുക്കുന്നത്. ബ്രെയിന്‍ ചിപ്പ് സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷം സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയെങ്കിലും ആദ്യ പരീക്ഷണം വിജയമായിരുന്നു. കിടപ്പുരോഗികളിലാണ് ടെലിപ്പതി പരീക്ഷണം നടത്തുക.

2024 അവസാനത്തോടെ ടെലിപ്പതി കൂടുതല്‍ ആളുകളില്‍ ഘടിപ്പിക്കാനാകുമെന്നാണ് മസ്‌കിന്റെ വാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച മനുഷ്യര്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ഇലോണ്‍ മസ്‌ക് പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. മനുഷ്യ ബുദ്ധിയെ സഹായിക്കാന്‍ തലച്ചോറില്‍ ഘടിപ്പിക്കുന്ന ടെലിപ്പതി മനുഷ്യന് സൂപ്പര്‍ പവര്‍ നല്‍കുമെന്നാണ് മസ്‌കിന്റെ വാദം.

ആദ്യ പരീക്ഷണത്തിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ടാവും ഭാവിയിലെ ശസ്ത്രക്രിയകള്‍. മസ്തിഷ്‌ക ചര്‍മ്മത്തില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്ത നാരുകള്‍ വേര്‍പെട്ടതാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ ചിപ്പ് ഘടിപ്പിക്കുക.