പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയത് പെൺസുഹൃത്തുമായുള്ള അടുപ്പത്തിന്റെ പേരിൽ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാൾ പേർ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിൻ്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയത്.

മംഗലപുരം ഇടവിളാകത്ത് കാറിലെത്തിയ നാലംഗ സംഘം പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ ബലമായി പിടിച്ചു കയറ്റി കൊണ്ട് പോവുകയായിരുന്നു. രാത്രി 7:45 ഓടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ അസഭ്യവർഷമായിരുന്നു ഫലം. പൊലീസ് ഫോണിൽ സംസാരിച്ചപ്പോഴും സമാന അനുഭവമായിരുന്നു. ഇതിന് ശേഷം ഫോൺ സ്വിച്ച് ഓഫായിരുന്നു.

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി സംഘമാണോ തട്ടികൊണ്ടപോകലിന് പിന്നിലെന്ന സംശയത്തിലായിരുന്നു പൊലീസ്. മുൻപും വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ആറ്റിങ്ങലിൽവെച്ചായിരുന്നു ആ സംഭവം. ബൈക്കിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

Read more