രഞ്ജിത്തിനെതിരായ ആരോപണം; സർക്കാരിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ, പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം

ബംഗാളി നടിയുടെ ആരോപണത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. നടി പരാതി ഉന്നയിച്ചെങ്കിൽ തീർച്ചയായും അതിൽ അന്വേഷിച്ച് വ്യക്തത വരുത്തി നടപടി എടുക്കണമെന്നും പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു. അതേസമയം രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണമെന്നും വനിതാ കമ്മീഷൻ പറഞ്ഞു.

മാധ്യമങ്ങളിലൂടെയാണ് നടിയുടെ വിവരമറിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയർന്നാൽ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിച്ചു.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എത്തിയത്‍. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും നദി പറഞ്ഞിരുന്നു.

Read more