അപകടത്തിൽ മരിച്ച വ്ളോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന വാദം തള്ളി പൊലീസ്. ജുനൈദ് മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിച്ചതും അപകടത്തിന് കാരണമായി.
മലപ്പുറം മഞ്ചേരിയില്‍വച്ചാണ് വഴിക്കടവ് സ്വദേശി ജുനൈദ് വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരോപിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു.
അതേസമയം ജുനൈദിന്റെ രക്ത സാമ്പിള്‍ വിദഗ്ധ പരിശോധനക്കയക്കുമെന്ന് പൊലീസ് അറിയിച്ചു. മഞ്ചേരി മരത്താണിയില്‍ വെച്ചായിരുന്നു ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്. തലയുടെ പിന്‍ഭാഗത്താണ് ജുനൈദിന് പരിക്കേറ്റത്. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.