എസ്എഫ്‌ഐയെ വേട്ടയാടാനുള്ള ആയുധമായി കഞ്ചാവ് കേസ് ഉപയോഗിക്കുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പി എസ് സഞ്ജീവ്. മാധ്യമങ്ങളെയും പ്രതിപക്ഷ നേതാവിനെയും പി എസ് സഞ്ജീവ് രൂക്ഷമായി വിമര്‍ശിച്ചു.
രണ്ട് കിലോ കഞ്ചാവുമായി പിടിയിലായവരുടെ കെ എസ് യു പശ്ചാത്തലം മറച്ചുവച്ചുവെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ഇന്ന് പിടിലായ ആഷിഖ്, ഷാലിക് എന്നിവരെ പൂര്‍വ്വവിദ്യാര്‍ത്ഥികളായി മാത്രം അവതരിപ്പിച്ചുവെന്നും പി എസ് സഞ്ജീവ് ആരോപിച്ചു. ഇന്ന് അറസ്റ്റിലായ മൂന്ന് പേരും കെ എസ് യുവിന്റെ നേതാക്കളാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
ഒരു വാര്‍ത്തകൊണ്ടോ അക്ഷരംകൊണ്ടോ മാധ്യമങ്ങൾ വിമര്‍ശിക്കാന്‍ തയാറായോ എന്നും പി എസ് സഞ്ജീവ് ചോദിച്ചു. അതേസമയം കേസില്‍ കെ എസ് യു ബന്ധം ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളും സഞ്ജീവ് പുറത്ത് വിട്ടു. കെ എസ് യുവിന്റെ സംസ്ഥാന സെക്രട്ടറി ജിഷ്ണു, ജില്ലാ സെക്രട്ടറി, അറസ്റ്റിലായ ഷാലിക് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രമടക്കമാണ് പുറത്ത് വിട്ടത്.
അതേസമയം കേരളത്തിലെ പ്രതിപക്ഷ നേതാവ് എത്ര ജനാധിപത്യ വിരുദ്ധനാനായിട്ടുള്ളയാളാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു. നിലവാരം പുലര്‍ത്താത്ത നേതാവാണ് വിഡി സതീശന്‍. പ്രതിപക്ഷം മരട് അനീഷിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്താല്‍ മതി. ചോദ്യങ്ങളോട് അലോസരപ്പെടുന്ന പ്രതിപക്ഷ നേതാവ് ഇപ്പോള്‍ കൃത്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് എസ്എഫ്‌ഐ വിരുദ്ധ രാഷ്ട്രീയമാണ്. എന്തു പറഞ്ഞാലും എസ്എഫ്‌ഐ. നേരത്തെയും പറയുന്നത് കേട്ടു, ഞങ്ങള്‍ ഇനിയും എസ്എഫ്‌ഐയെ കുറിച്ച് പറയുമെന്നും വിമര്‍ശിക്കുമെന്നും. അങ്ങനെ ആര്‍ക്കും കേറി കൊട്ടാനുള്ള ചെണ്ടയൊന്നുമല്ല എസ്എഫ്‌ഐ എന്നും പി എസ് സഞ്ജീവ് പറഞ്ഞു.