'ശക്തമായ ഭരണവിരുദ്ധ വികാരം'; തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ ദയനീയ തോൽവിയുടെ കാരണം കണ്ടെത്തി സിഎസ്ഡിഎസ് സർവേ

ശക്തമായ ഭരണവിരുദ്ധ വികാരമാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് ലോക്‌നീതി സിഎസ്ഡിഎസ് സർവേ. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നതുകൊണ്ടാണ് കോൺഗ്രസിന് 2019ലെ വിജയം ആവർത്തിക്കാൻ സാധിച്ചതെന്നും സിഎസ്ഡിഎസ് പറയുന്നു. യുഡിഎഫും, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലുള്ള മത്സരമായാണ് കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കണ്ടത് എന്നും സിഎസ്ഡിഎസ് പറയുന്നു.

18 സീറ്റുകളാണ് യുഡിഎഫിന് കേരളത്തിൽ ലഭിച്ചത്. 2019 ൽ 20ൽ 19 സീറ്റും യുഡിഎഫ് വിജയിച്ചിരുന്നു. കേരളത്തിലെ 70 ശതമാനം ആളുകളും കേന്ദ്രത്തിൽ ബിജെപിക്ക് ഇനിയൊരവസരം നൽകരുത് എന്ന് വിശ്വസിക്കുന്നവരാണെന്നും സർവേ പറയുന്നു. രാഹുൽ ഗാന്ധി പ്രധനമന്ത്രിയാകും എന്ന വികാരത്തിലാണ് 2019ൽ ജനങ്ങൾ കൂട്ടത്തോടെ കോൺഗ്രസിന് വോട്ട് ചെയ്തത് എന്ന വിലയിരുത്തലുകൾ അന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആ വികാരം നിലനിൽക്കുന്നില്ല എന്നാണ് ഇടതുപക്ഷമുൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്.

എന്നാൽ കേരളത്തിലെ 35 ശതമാനം ജനങ്ങളും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് സർവേ പറയുന്നത്. മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരണം എന്നാഗ്രഹിക്കുന്നവരും കുറവല്ല. 23 ശതമാനം പേർ മോദി വീണ്ടും വരണം എന്നും ആഗ്രഹിക്കുന്നു. സിഎസ്ഡിഎസ് സർവേയുടെ ഭാഗമായവരിൽ അമ്പത് ശതമാനത്തോളം പേരും പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തത് ശരിയായ നടപടിയായിരുന്നില്ല എന്നഭിപ്രായമുള്ളവരാണ്. അത്തരം അറസ്റ്റുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവർ വിശ്വസിക്കുന്നു.

26 ശതമാനം, അതായത് ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വോട്ട് ചെയ്തത് എന്നും 23 ശതമാനം പേർ കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമാണ് പരിഗണിച്ചതെന്നും സിഎസ്ഡിഎസ് പറയുന്നു. അതേസമയം 32 ശതമാനം പേർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ പരിഗണിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് സർവേ എത്തിയത്.

കേരളത്തിലെ വോട്ടിങ് രീതികളിലും ജാതി സമവാക്യങ്ങളിലും വന്ന നേരിയ വ്യത്യാസത്തിലാണ് ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചതെന്നും ലോക്‌നീതി സിഎസ്ഡിഎസ് പറയുന്നു. നായർ വോട്ടുകളിൽ 45 ശതമാനവും ഇത്തവണ ബിജെപിക്ക് പോൾ ചെയ്യപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഈഴവ വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിച്ചു എന്നതും പ്രധാനപ്പെട്ടതാണ്. 32 ശതമാനം ഈഴവർ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തു. അതിനൊപ്പം അഞ്ച് ശതമാനം ക്രിസ്ത്യൻ വോട്ടുകൾ കൂടി ചേരുന്നതോടെ ഒരു സീറ്റ് നേടുന്നതിലേക്കും ഏകദേശം എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കുന്നതിലേക്കും ബിജെപി എത്തി.

2019ൽ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി. എൽഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തിൽ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്തുകയും ചെയ്തു.