'വഖഫ് ബിൽ പാസാക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം കത്തോലിക്കാ സഭ'; രാഹുൽ ഗാന്ധി

വഖഫ് ബിൽ പാസാക്കിയ ബിജെപിയുടെ അടുത്തലക്ഷ്യം കത്തോലിക്കാ സഭയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു പ്രതികരണം. ഭരണഘടനയാണ് ആശ്രയമെന്നും, അത് സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ആർഎസ്എസ് മുഖപത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രസിദ്ധീകരിച്ച ലേഖനം ആയുധമാക്കുകയാണ് പ്രതിപക്ഷം. ആർഎസ്എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികം സമയം വേണ്ടിവന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.

വഖഫ് ബോർഡിനേക്കാൾ ഭൂമി കത്തോലിക്ക സഭയുടെ കയ്യിലുണ്ട്. 20000 കോടി വിലമതിക്കുന്ന 7 കോടി ഹെക്ടർ ഭൂമി സഭയുടെ പക്കലുണ്ട്. 2457 ആശുപത്രികൾ, 240 മെഡിക്കൽ-നഴ്സിങ് കോളജുകൾ, പിതി മൂവായിരത്തോളം വിദ്യാഭ്യസ സ്ഥാപനങ്ങളും സഭയ്ക്കുണ്ട്. 1927ൽ ബ്രിട്ടൺ നടപ്പാക്കിയ ഇന്ത്യൻ ചർച്ച് ആക്ട് സഭയ്ക്ക് വലിയ തോതിലുള്ള ഭൂമി സ്വന്തമാക്കാൻ അവസരം ഒരുക്കിയെന്നും ലേഖനം പറയുന്നു.

കണക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് ഒപ്പം കത്തോലിക്ക സഭ ഭൂമി സ്വന്തമാക്കിയത് നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ എന്ന സംശയവും ഓര്‍ഗനൈസര്‍ ഉന്നയിക്കുന്നു. രാജ്യവ്യാപക ചർച്ചയായതോടെ ലേഖനം ഓർഗനൈസർ പിൻവലിച്ചു. ഓർഗനൈസർ ലേഖനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കമുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.

Read more