മൊസാദിന്റെ മൂക്കിന്‍ തുമ്പിലും ഇറാന്റെ മിസൈല്‍ ആക്രമണം; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; തിരിച്ചടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഇസ്രായേല്‍-ഇറാന്‍ പോര് രൂക്ഷമായതിന് പിന്നാലെ ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്തിന് സമീപത്തും ഇറാന്റെ മിസൈല്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആസ്ഥാനത്തിന് സമീപമാണ് ഇറാന്റെ ബാലിസ്റ്റിക് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മൊസാദ് ആസ്ഥാനത്തിന് സമീപം മിസൈല്‍ വീണ് ഗര്‍ത്തം രൂപപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൊസാദ് ആസ്ഥാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചിരിക്കുന്നത്. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മണ്ണും പൊടിപടലങ്ങളും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

180 മിസൈലുകള്‍ ഇറാന്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളായ അ.ണ്‍ ഡോമും ആരോയും ഉപയോഗിച്ച് കാര്യമായ പ്രതിരോധം സൃഷ്ടിച്ചതായും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. എന്നാല്‍ പ്രതിരോധിക്കാന്‍ സാധിക്കാത്ത ചില മിസൈലുകളാണ് അപകടം സൃഷ്ടിച്ചതെന്നും ഇസ്രായേല്‍ അറിയിക്കുന്നു.

ഇസ്രായേല്‍ ലെബനനില്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. പ്രത്യാക്രമണം താത്കാലികമായി അവസാനിപ്പിച്ചതായി ഇറാന്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തുടര്‍ന്നും ആക്രമണം നടത്തുമെന്ന് ഇറാന്‍ വ്യക്തമാക്കി.

എന്നാല്‍ ഇറാന്‍ വലിയ തെറ്റ് ചെയ്തുവെന്നായിരുന്നു മിസൈല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. തങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഇറാന്‍ ഉടന്‍തന്നെ ഇരയാകുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അറിയിച്ചു.

iran-s-missile-attack-right-up